മാഹാത്മ്യം

ശ്രീ സൂര്യനാരായണസ്വാമി മഹാ സമാധിമഠം, കാരക്കാട് [നാദാപുരംറോഡ്]

കാരക്കാട്ടുള്ള പരേതനായ ശ്രീ ശങ്കരനാചാരിയും സ്വാമികളുമായിട്ടുള്ള ബന്ധത്തിന് ഇരുപത്തി അഞ്ച് വർഷത്തോളം പഴക്കമുണ്ട്. എവിടെപോയാലും അവസാനം സ്വാമികൾ ശങ്കരനാചാരി പണിതീർത്ത മഠത്തിൽ എത്തുമായിരുന്നു. കർണ്ണാടകയിൽ ശങ്കരപുഴ എന്ന സ്ഥലത്തെ ഒരു ഉന്നത കുടുമ്പത്തിലായിരുന്നു സ്വാമികൾ എന്നും അദ്ദേഹത്തിന് ഉന്നതവിദ്യാഭ്യാസം ലഭിച്ചു എന്നും കരുതപ്പെടുന്നു. അവധൂത ആചാര്യനും അനുഗ്രഹമൂർത്തിയുമായ ശ്രീ സൂര്യനാരായണസ്വാമികൾ കാരക്കാടിന്റെ മക്കൾക്ക് എന്നും ഒരു പ്രഹേളികയായിരുന്നു. ചിന്തോദ്ദീപാകമായ ഒട്ടേറെ പ്രവർത്തികൾ സ്വാമികളുടെതായിട്ടുണ്ട്. ആരെയും ഒറ്റനോട്ടത്തിൽ മനസിലാക്കാനുള്ള കഴിവ് സ്വാമികൾക്കുണ്ടായിരുന്നു. അതിനനുസരിച്ച് അവരോടുള്ള ഇടപെടലുകളിലും സ്വാമി മാറ്റങ്ങൾ വരുത്തിയിരുന്നു.

1964 നവംബർ 23 നായിരുന്നു സ്വാമികളുടെ സഹസമാധി. അക്ഷരാർത്ഥത്തിൽ അന്ന് കാരക്കാട്ട് പ്രദേശം ഞെട്ടിവിറച്ചു. സ്വാമിമഠത്തിന് മുൻവശത്തെ വിശാലമായ വയലിൽ കണ്ണൂർ - കോഴിക്കോട് ജില്ലകൾ സംഗമിച്ചു. അന്ന് രാത്രി മുഴുവനും ഉറക്കമൊഴിച്ച് അവർ സ്വാമിജിയുടെ ഭജനഗീതങ്ങൾ പാടി. സന്ധ്യാ സമയത്ത് ചേക്കേറിയ പക്ഷികൾ സ്വാമിക്ക് മംഗളം പാടി. സ്വാമികൾ എപ്പോഴും വിശ്രമിക്കാറുള്ള മഠത്തിന് മുന്നിലെ പ്ലാവ് ദുഃഖം സഹിക്കാനാവാതെ തേങ്ങി അശ്രുകണങ്ങൾ പൊഴിച്ചു കൊണ്ടേയിരുന്നു.

ശ്രീ സൂര്യനാരായണ സ്വാമികൾ
Sree Soorya Narayana Swami